തിരുവനന്തപുരം: ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർവകലാശാല ചില പരീക്ഷാഫലങ്ങൾ പിൻവലിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമിലെ ഒന്ന്, നാല് സെമസ്റ്റർ പരീക്ഷാഫലങ്ങളാണ് പിൻവലിച്ചത്. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വലിയ തോതിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.
പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനുമായി സർവകലാശാല ഉപയോഗിച്ചിരുന്ന കെ-റീപ്പ് സോഫ്റ്റ്വെയർ പൂർണമായി ഒഴിവാക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലങ്ങളിലാണ് വൻ അപാകതകൾ കണ്ടെത്തിയത്. തോറ്റ വിഷയങ്ങൾക്ക് ജയിച്ചതായും ജയിച്ച മുൻ പരീക്ഷകളിലെ മാർക്കുകൾ കാണാതാവുകയും ചെയ്തു.
ചില വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക് രേഖപ്പെടുത്തുകയും ചെയ്തതുൾപ്പെടെയുള്ള ഗുരുതര സാങ്കേതിക പിഴവുകളാണ് ഫലങ്ങളിൽ ഉണ്ടായിരുന്നത്. സോഫ്റ്റ്വെയർ പോർട്ടലിലെ പ്രശ്നങ്ങൾ കാരണം ഭൂരിഭാഗം വിദ്യാർഥികൾക്കും തങ്ങളുടെ മാർക്ക്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. കെ-റീപ്പ് സോഫ്റ്റ്വെയറിന്റെ പരാജയമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് സിൻഡിക്കേറ്റിന്റെ വിലയിരുത്തൽ.
സോഫ്റ്റ്വെയർ പൂർണമായി ഒഴിവാക്കി കോളജുകളിൽ നിന്ന് എക്സൽ ഷീറ്റുകൾ വഴി നേരിട്ട് മാർക്കുകൾ ശേഖരിച്ച് അപാകതകൾ പരിഹരിക്കാനാണ് സർവകലാശാലയുടെ നിലവിലെ തീരുമാനം. പുതുക്കിയ പരീക്ഷാഫലങ്ങൾ എത്രയും വേഗം കൃത്യതയോടെ പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.